അനീതി കാലഘട്ടത്തിൻ്റെ ക്രമമായിരുന്ന കാലത്ത് നിഷേധം ചെറുത്ത് നിൽപ്പാകും. തനിക്ക് ചുറ്റും പെരുത്ത അനീതികളോട് മുൻ പിൻ നോക്കാതെ നെഞ്ചുയുയർത്തി പൊരുതിയ തന്റേടിയായ നിഷേധിയായിരുന്നു വി എസ്.
കാലം ആ ശരീരത്തിലെ ബോധത്തിൻ്റെ തുടിപ്പുകൾ ഓരോന്നായി അണയ്ക്കും വരെ ആ നിഷേധത്തിന് ഒരു ഇളവും നൽകാൻ വി എസ് തയാറായില്ല. എന്നും വിജയിയായി എന്ന് അറിയപ്പെടാൻ അദ്ദേഹം ആഗ്രഹിച്ചിരുന്നില്ല, പക്ഷേ എന്നും പോരാളിയായി ജനങ്ങളുടെ മനസ്സിൽ നിറഞ്ഞുനിൽക്കുവാൻ അദ്ദേഹത്തിന് കഴിഞ്ഞു.
പരിസ്ഥിതി പ്രവർത്തകരുടെ ആദ്യ തലമുറയുടെ നിരയിൽ ഉൾപ്പെട്ട പേരല്ല വി എസിൻ്റെത്. പക്ഷേ അദ്ദേഹം ഏറ്റെടുത്തപ്പോഴാണ് കേരളത്തിലെ പരിസ്ഥിതി വിഷയങ്ങളെ സാമാന്യജനങ്ങൾ ഉൾക്കൊണ്ടത്.
കേരളത്തിലെ പരിസ്ഥിതി പ്രശ്നങ്ങളെ സാമാന്യ ജനങ്ങളിലേക്ക് കൊണ്ടുപോകുവാനും അത് അവരുടെ നിത്യജീവിതത്തെ എത്രത്തോളം ബാധിക്കുന്നു എന്ന് ബോധ്യപ്പെടുത്തുവാനും വിഎസിന്റെ പോരാട്ടങ്ങൾക്ക് കഴിഞ്ഞു.
അനശ്വരരായ പുന്നപ്ര രക്തസാക്ഷികൾക്കൊപ്പം ആലപ്പുഴ വലിയ ചുടുകാടിലെ മണ്ണിൽ അണയാത്ത ഒരു പന്തമായി വി എസ് പോരാളികൾക്ക് വഴികാട്ടിയാവും
യുവകലാസാഹിതി യു എ ഇയുടെ അന്ത്യാഭിവാദനങ്ങൾ