സ: നനീഷ് അനുസ്മരണവും പുസതക പ്രകാശനവും

December 27, 2025
Uncategorized
യുവകലാസാഹിതിയുടെ നേതാവായിരുന്ന നനീഷ് ഗുരുവായൂറിൻ്റെ അനുസ്മരണവും പ്രിയ സഖാവിൻ്റെ സ്മരണാർത്ഥം നടത്തിയ ചെറുകഥാ മത്സരത്തിൽ നിന്ന് തെരഞ്ഞെടുത്ത ചെറുകഥകൾ ചേർത്ത് പുറത്തിറക്കുന്ന പുസ്തകത്തിൻ്റെ പ്രകാശനവും ഡിസമ്പർ 28 ന് ഖിസൈസിൽ വെച്ച് നടക്കുന്നു.. എല്ലാ ബന്ധുക്കളേയും സുഹൃത്തുക്കളേയും പരിപാടിയിലേക്ക് സ്നേഹപൂർവ്വം ക്ഷണിക്കുന്നു..  

നനീഷ് അനുസ്മരണ ദിനം

December 24, 2025
Uncategorized
എല്ലാറ്റിനും എല്ലാവർക്കും മേൽ ആത്യന്തിക വിജയം കൊതിക്കുന്ന മരണത്തിന് പോലും ചിലരെ കുറിച്ചുള്ള ഓർമ്മകൾക്ക് മേൽ വിജയം നേടാൻ കഴിയില്ല. അത്തരമൊരു പച്ചപ്പുണങ്ങാത്ത ഓർമ്മയാണ് യുവകലാസാഹിതിക്ക് നനീഷ്. കേന്ദ്ര കമ്മിറ്റി അംഗം, ദുബായ് യൂണിറ്റ് സെക്രട്ടറി, ട്രഷറർ എന്ന നിലകളിലൊക്കെ മികച്ച പ്രവർത്തനം കാഴ്ച്ചവെച്ചതിനൊപ്പം എല്ലാവരോടും ആത്മാർത്ഥതയുടെ ഭാഷയിൽ ഇടപഴകാൻ കഴിഞ്ഞു എന്നതും ആ ഓർമ്മകൾക്ക് അഭൗമമായ സുഗന്ധം നൽകുന്നുണ്ട്. മനുഷ്യരാശിയെ ചുണ്ടുവിരലിൽ സ്തബ്ധമാക്കി നിർത്തിയ മഹാമാരിക്കാലത്തിൻ്റെ ഓർമ്മകൾ നിറം മങ്ങിയാലും അത് അസമയത്ത് അന്യായമായി കവർന്നെടുത്ത നനീഷിൻ്റെ സാന്നിധ്യം ഇവിടെ അവശേഷിക്കും. എങ്ങും പോകാത്ത ആ ഓർമ്മകൾ അടുക്കിപ്പെറുക്കി വയ്ക്കുവാൻ ഞങ്ങൾ ഒത്തുചേരും..

അവർക്കൊപ്പം വനിതാകലാസാഹിതി നിലയുറപ്പിക്കുന്നു

December 9, 2025
Uncategorized
മനുഷ്യർക്ക് ചെയ്യുവാൻ കഴിയുന്ന ഏറ്റവും ഹീനമായ ക്രൈമാണ് റേപ്പ് . റേപ്പ് ചെയ്യുന്നത് ലൈംഗിക തൃഷ്ണകൾ ശമിപ്പിക്കാനല്ല, മറിച്ച് അധികാരവും ആധിപത്യവും സ്ഥാപിക്കാനാണ് എന്ന് നിരവധി പഠനങ്ങൾ പറയുന്നു. കേവലമായ ശാരീരിക ആക്രമണത്തിനപ്പുറം സ്വാതന്ത്ര്യത്തിനും വ്യക്തിത്വത്തിനും അന്തസിനും നേരെ കൂടിയാണ് വേട്ടക്കാർ ലക്ഷ്യമിടുന്നത്. ഭയത്തിൻ്റെ ഈ കാർമേഘപടലത്തിൽ 90 കഴിഞ്ഞ മുത്തശ്ശിമാർ തൊട്ട് പാൽമണം മാറാത്ത കുരുന്നുകൾ വരെയുണ്ട്.
ക്രൈമുകൾക്ക് പുതിയ ഭീഷണമായ ഒരു മാനം നൽകുകയായിരുന്നു നടിക്കെതിരേ നടന്ന ക്വട്ടേഷൻ റേപ്പ് കേസ്. .
പ്രിവിലേജ് ഉള്ളവർ സാധാരണ ഗതിയിൽ റേപ്പിന് വിധേയമാകില്ല എന്ന മുൻധാരണയും ഇവിടെ അപ്രസക്തമായി. നമുക്കെല്ലാം വളരെ ഇഷ്ടപ്പെട്ട ഒരു നായിക നടിയാണ് ആക്രമണത്തിന് വിധേയമായത്. ഡൽഹിയിലെ നിർഭയയെ പോലെ തന്നെ വൾനറബിൾ ആണ് അറിയപ്പെടുന്ന ഒരു പ്രമുഖയും എന്നത് ഉളവാക്കുന്നത് ആരും ഇവിടെ സുരക്ഷിതരല്ല എന്ന ബോധമാണ്.
സ്ത്രീ സുരക്ഷയെ മാനിക്കുന്ന പൊതു സമൂഹത്തിന് ആദ്യം മുതൽ ഈ കേസ് നടത്തിപ്പിൽ ധാരാളം പരാതികൾ ഉണ്ടായിരുന്നു. പണത്തിന്റെയും അധികാരത്തിന്റെയും ദുസ്വാധീനം കേസിൽ ഉടനീളം വ്യക്തമായി. നിരവധി നിർണായക സാക്ഷികൾ മൊഴിമാറ്റി. ജഡ്ജിയുടെ നിഷ്പക്ഷത ഇര ചോദ്യം ചെയ്യുന്ന ദൗർഭാഗ്യകരമായ സാഹചര്യം ഉണ്ടായി.സമൂഹത്തിൽ സ്വാധീനമുള്ളവർ പ്രതികൾ ആകുമ്പോൾ നീതിദേവത ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റു നിൽക്കും എന്ന വിമർശനം ഇവിടെ അക്ഷരാർത്ഥത്തിൽ ഉണ്ടായി.
സംവിധാനങ്ങൾ എത്ര മുൻകരുതൽ എടുത്താലും പ്രമുഖർ പ്രതിയാകുമ്പോൾ അവയൊക്കെ നിഷ്പ്രയോജനമായി മാറും. ഗൂഢാലോചന തെളിയിക്കപ്പെടാതെ പോയി എന്ന കേവലമായ സാങ്കേതികതയുടെ മുട്ടാപോക്ക് ന്യായങ്ങളിൽ ഊന്നി പ്രതികളെ വെറുതെ വിട്ടാൽ ആബാലവൃദ്ധം സ്ത്രീ സമൂഹം അനുഭവിക്കുന്ന അരക്ഷിതാവസ്ഥ പതിന്മടങ്ങ് വർദ്ധിക്കുക മാത്രമേയുള്ളൂ.
ഇരയാക്കപ്പെട്ടത് നടിയല്ല ഇന്ത്യൻ സ്ത്രീ സമൂഹമാണ് എന്ന് വനിതാകലാസാഹിതി കരുതുന്നു. മാനത്തു നിന്നും പൊട്ടി വീണ ഒരു ക്രൈം എന്ന രീതിയിൽ ഇതിനെ കാണുവാൻ ഞങ്ങൾ തയ്യാറല്ല. നിയമപരമായും സാമൂഹികവുമായ വലിയ പോരാട്ടങ്ങൾ അന്തിമ നീതി നടപ്പാക്കുവാൻ നമുക്ക് ആവശ്യമാണ്. അതിനായി രൂപം കൊള്ളുന്ന ഐക്യ നിരയുടെ മുൻനിരയിൽ വനിതാകലാസാഹിതി നിലയുറപ്പിക്കുന്നു.

UAE National Day

December 1, 2025
Uncategorized
ഒരുമയുടെയും ഐക്യത്തിൻ്റെയും പുരോഗതിയുടെയും 54 കനകവർഷങ്ങൾ

മുഖ്യമന്ത്രിയുടെ ദുബായ് സന്ദർശനം

November 28, 2025
Uncategorized
ലോകത്ത് നിലനിൽക്കുന്ന വികസന മാതൃകകളെയും സങ്കല്പങ്ങളെയും പൊളിച്ചു പണിതു കൊണ്ടാണ് കഴിഞ്ഞ 10 വർഷങ്ങളായി ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാർ കേരളത്തിൽ പ്രവർത്തിച്ചു വരുന്നത്. സുസ്ഥിരം, സമഗ്രം. സാർവത്രികം , സംയോജിതം എന്നിങ്ങനെ വികസനസംബന്ധിയായ എല്ലാ കാഴ്ചപ്പാടുകളെയും ഇണക്കി ചേർക്കുവാൻ ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാരിന് കഴിഞ്ഞിട്ടുണ്ട്. എങ്ങനെയാവണം ഇന്ത്യ പുരോഗമിക്കേണ്ടത് എന്നത് സംബന്ധിച്ച് ഒരു ഷോക്കേസ് പ്രൊജക്ടായി കേരളം മാറിയിരിക്കുന്നു.
പ്രവാസി വിഷയങ്ങളിൽ ഇടതുപക്ഷ സർക്കാരുകൾ എല്ലാ കാലത്തും തല്പരരായിരുന്നു എങ്കിലും ഇത്രയധികം കാര്യങ്ങൾ പ്രവാസികളുടെ ക്ഷേമത്തിനായി ചെയ്ത ഒരു സർക്കാർ ദേശീയതലത്തിലോ സംസ്ഥാനങ്ങളിലോ ഉണ്ടായിട്ടില്ല എന്നത് നമ്മുടെ നേരനുഭവമാണ്. അതിലെ ഏറ്റവും അവസാനത്തെ അനുഭവമായ പ്രവാസി ആരോഗ്യ ഇൻഷുറൻസ് പദ്ധതി എല്ലാ വിഭാഗത്തിലുള്ള പ്രവാസികളുടെയും ചിരകാല സ്വപ്നത്തിന്റെ സാക്ഷാത്കാരമായിരുന്നു.
ഇടതുപക്ഷ ജനാധിപത്യ മുനി സർക്കാരിന് ചടുലവും ക്രിയാത്മകവുമായ നേതൃത്വം നൽകുന്ന കേരളത്തിൻറെ പ്രിയങ്കരനായ മുഖ്യമന്ത്രി അദ്ദേഹത്തിൻറെ ഗൾഫ് സന്ദർശനത്തിന്റെ പരിസമാപ്തി കുറിക്കുന്നതിന്റെ ഭാഗമായി ഡിസംബർ 1, 2 തീയതികളിൽ ദുബായിൽ എത്തുന്നു. ഈ സന്ദർശനം പ്രവാസി മലയാളികളെ സംബന്ധിച്ച് അത്യന്തം സന്തോഷജനകമാണ് . നോർക്ക അംഗീകൃത സംഘടനയായ യുവകലാസാഹിതി യുഎഇ പ്രവാസി മലയാളികളുടെ ഈ വലിയ സന്തോഷത്തിന്റെ ഭാഗമാകുന്നു. സമാദരണീയനായ മുഖ്യമന്ത്രിക്ക് ഹൃദ്യമായ സ്വാഗതമരുളുന്നതിനൊപ്പം അദ്ദേഹം പങ്കെടുക്കുന്ന പരിപാടികൾ വൻ വിജയമാക്കുവാൻ എല്ലാ ഭാരതീയരോടും അഭ്യർത്ഥിക്കുന്നു.

യുവകലാസാഹിതി യുഎഇ കലോത്സവം 2025

November 28, 2025
Uncategorized
യുവകലാസാഹിതി യുഎഇയിലെ സ്കൂൾ കുട്ടികൾക്കായി സംഘടിപ്പിച്ച കലോത്സവം 15 ,16, 22, 23 തീയതികളിൽ നടന്നു. കലോത്സവം പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹ്സിൻ ഉദ്ഘാടനം ചെയ്തു. നടനും സംവിധായകനുമായ വിനീത് കുമാർ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു.ഡോ :ആർ എൽ വി രാമകൃഷ്‌ണൻ ,ഗൾഫ് ഇന്ത്യൻ ഹൈ സ്കൂൾ പ്രിൻസിപ്പാൾ ഡോ : എസ്.രേഷ്മ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു .
22,23 തീയതികളിൽ ദുബായ് ഗൾഫ് ഇന്ത്യൻ ഹൈസ്കൂളിൽ നടന്ന സ്റ്റേജ് മത്സരങ്ങൾ കാണികളിൽ ആവേശമുണർത്തി. കുട്ടികളുടെ കലാപ്രകടനങ്ങൾ തന്നെ അത്ഭുതപ്പെടുത്തിയെന്ന് മുൻ കേരള സംസ്ഥാന കലാപ്രതിഭ കൂടിയായ വിനീത്കുമാർ അഭിപ്രായപ്പെട്ടു. പ്രവാസികളായ കുട്ടികളുടെ കലാപരവും സാഹിത്യപരവുമായ കഴിവുകൾ പ്രദർശിപ്പിക്കുവാൻ സംസ്ഥാന ഗവൺമെന്റിന്റെതന്നെ ഒരു സംവിധാനം ഏർപ്പെടുത്തുന്നതിനെക്കുറിച്ച് മുഖ്യമന്ത്രിയുമായി സംസാരിക്കുമെന്ന് മുഹമ്മദ് മൊഹ്സിൻ എംഎൽഎ ഉറപ്പ് നല്കി.
1200 ഓളം മത്സരാർത്ഥികൾ 5 കാറ്റഗറികളിലായി വ്യക്തിഗത ഇനങ്ങളിൽ മാറ്റുരച്ചു .ഗ്രൂപ്പ് മത്സരങ്ങൾ യു എ ഇ ലെ അറിയപ്പെടുന്ന നൃത്ത സ്ഥാപനങ്ങളുടെ പങ്കാളിത്തം കൊണ്ട് സമ്പന്നമായി .കലോത്സവത്തിൽ കുട്ടികളുടെ നാടകമത്സരം ശ്രദ്ധേയമായി .റാസ് അൽ ഖൈമ റീജിയനു വേണ്ടി ബിജു കൊട്ടില സംവിധാനം ചെയ്ത "എലിപ്പെട്ടി" മികച്ച നാടകത്തിനുള്ള തോപ്പിൽ ഭാസി പുരസ്‌കാരം നേടി .അബുദാബി ,ദുബായ് റീജിയനുകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി .മികച്ച നടിയ്ക്കുള്ള കെ പി എ സി ലളിത പുരസ്‌കാരം ആവണി വികാസും മികച്ച നടനുള്ള തിലകൻ പുരസ്‌കാരം ഓസ്റ്റിനും കരസ്ഥമാക്കി .
വാശിയേറിയ മേഖലാമത്സരത്തിൽ കഴിഞ്ഞതവണത്തെ ചാമ്പ്യന്മാരായ ഷാർജ മേഖല ഇത്തവണയും വയലാർ രാമവർമ്മ ട്രോഫി നിലനിർത്തി. ദുബായ് മേഖല രണ്ടാം സ്ഥാനത്തും അബുദാബി മൂന്നാം സ്ഥാനത്തും എത്തി. കലാതിലകമായി മാളവിക മനോജ് ,
കലാപ്രതിഭയായി ശ്രീഹരി അഭിലാഷ് എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.. വിവിധ കാറ്റഗറികളിൽ കൂടുതൽ പോയിന്റുകൾ നേടി ലയന നായർ ,വേദിക മാധവ് ,വേദിക നായർ ,ആർദ്ര ജീവൻ എന്നിവരും പ്രത്യേക പുരസ്കാരത്തിന് അർഹരായി .വിജയികൾക്ക് മുഹമ്മദ് മുഹ്സിൻ എംഎൽഎയും വിനീത് കുമാറും ചേർന്ന് ട്രോഫികൾ സമ്മാനിച്ചു.
RLV രാമകൃഷ്ണൻ്റെ നേതൃത്വത്തിൽ കേരളത്തിൽ നിന്നും യുഎഇയിൽ നിന്നുമുള്ള മികച്ച വിധികർത്താക്കളുടെ പാനലുകളാണ് വിജയികളെ നിർണയിച്ചത്.
മൺമറഞ്ഞ പ്രതിഭകളുടെ പേരിലാണ് വിവിധ ട്രോഫികൾ നാമകരണം ചെയ്യപ്പെട്ടത്. വയലാർ രാമവർമ്മ, മൃണാളിനി സാരാഭായി, കെടാമംഗലം സദാനന്ദൻ, തോപ്പിൽ ഭാസി, കെപിഎസി ലളിത, തിലകൻ, ഇന്ദ്രാണി റഹ്മാൻ, രുഗ്മിണി ദേവി അരുന്ധേൽ, കണിയാപുരം രാമചന്ദ്രൻ, സുഗതകുമാരി, കുഞ്ഞുണ്ണി മാഷ്, എം ടി വാസുദേവൻ നായർ അടക്കമുള്ളവരുടെ നാമധേയത്തിൽ സമ്മാനങ്ങൾ ഏർപ്പെടുത്തിയത് സാംസ്കാരിക മേഖലയിൽ ഇവർ നൽകിയ സംഭാവന വരും തലമുറകളിൽ കൂടുതൽ പ്രകാശമായി എത്തിച്ചേരുവാൻ സഹായിക്കുമെന്ന് സംഘാടക സമിതി വിലയിരുത്തി.
കുട്ടികളുടെയും രക്ഷകർത്താക്കളുടെയും പ്രതീക്ഷയ്ക്ക് അനുസരിച്ചുള്ള ഒരു കലോത്സവം സംഘടിപ്പിക്കുവാൻ സാധിച്ചു എന്ന് യുവകലാസാഹിതി ഭാരവാഹികൾ അഭിപ്രായപ്പെട്ടു. കുട്ടികൾക്കായി കൂടുതൽ മികച്ച പരിപാടികളുമായി മുന്നോട്ടുവരാൻ യുവകലാസാഹിതി പ്രതിജ്ഞാബദ്ധമാണ് എന്നും ഭാരവാഹികൾ അറിയിച്ചു.
ഉദ്ഘാടന ,സമാപന സമ്മേളനങ്ങളിൽ കലോത്സവം സംഘാടകസമിതി ഭാരവാഹികളായ അജി കണ്ണൂർ ,സുബീർ ആരോൾ യുവകലാസാഹിതി നേതാക്കളായ വിൽ‌സൺ തോമസ് ,പ്രദീഷ് ചിതറ , സുഭാഷ് ദാസ് ,ബിജു ശങ്കർ ,സുനിൽ ബാഹുലേയൻ ,പ്രശാന്ത് ആലപ്പുഴ , ജിബി ബേബി ,നൗഷാദ് അറക്കൽ , നിംഷ ഷാജി , സർഗ്ഗ റോയ് ,നമിത സുബീർ ,അനീഷ് നിലമേൽ, മനു കൈനകരി, നൗഷാദ് പുലാമന്തോൾ ,അഭിലാഷ് ശ്രീകണ്ഠപുരം ,റോയ് നെല്ലിക്കോട് ,രഘുരാജ് പള്ളിക്കാപ്പിൽ ,രാജേഷ് എ ജി ,ഷിജോയ് ചന്ദ്രൻ ,റോണി തോമസ് , വിൽ‌സൺ എസ് എ തുടങ്ങിയവർ സംബന്ധിച്ചു .