സമാനതകളില്ലാത്ത കമ്മ്യൂണിസ്റ്റ് നേതാവും അദ്വതീയനായ പാർലമെന്റെറിയനും ഗോവ വിമോചന സമരത്തിന്റെ മുന്നണി പോരാളിയുമായിരുന്ന അന്തരിച്ച സഖാവ് സി കെ ചന്ദ്രപ്പന്റെ ഉജ്ജ്വലമായ സ്മരണ നിലനിർത്തുവാൻ ഷാർജ യുവകലാസാഹിതി ഏർപ്പെടുത്തിയ 2026 ലെ സി കെ ചന്ദ്രപ്പൻ സ്മൃതി പുരസ്കാരം വിഖ്യാത മാധ്യമപ്രവർത്തകൻ ശ്രീ ആർ രാജഗോപാലിന് .
തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ ഇന്ന് നടന്ന വാർത്താസമ്മേളനത്തിൽ പുരസ്കാര നിർണായ സമിതി അധ്യക്ഷനും സാമൂഹിക രാഷ്ട്രീയ ചരിത്രകാരനുമായ ബൈജു ചന്ദ്രനാണ് പുരസ്കാരം പ്രഖ്യാപിച്ചത്. പുരസ്കാര നിർണ്ണയ സമിതിയിൽ സാംസ്കാരിക പ്രവർത്തകയും എഴുത്തുകാരിയുമായ ഗീതാ നസീർ, മാധ്യമപ്രവർത്തകനായ അബ്ദുൽ ഗഫൂർ, യുവകലാസാഹിതി യുഎഇ മുൻ രക്ഷാധികാരി പ്രശാന്ത് ആലപ്പുഴ, വനിതാ കലാസാഹിതി ഷാർജ സെക്രട്ടറി ബെൻസി ജിബി എന്നിവർ അംഗങ്ങളാണ്. ചടങ്ങിൽ യുവകലാസാഹിതി പ്രവർത്തകരായ അജിത്ത് വർമ്മ, ശ്രീലത അജിത്ത്,വനിതകലാസാഹിതി ഷാർജ സെക്രട്ടറിയും ജൂറി അംഗവുമായ ബെൻസി ജിബി റിനി രവീന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. ശ്രീ വി എം സുധീരൻ, കെ ജയകുമാർ, പുനലൂർ സോമരാജൻ തുടങ്ങിയവരാണ് മുൻവർഷങ്ങളിലെ ചന്ദ്രപ്പൻ സ്മൃതി പുരസ്കാര ജേതാക്കൾ.
മുപ്പത്തിയഞ്ചിലധികം വർഷത്തെ പ്രവൃത്തിപരിചയമുള്ള മുതിർന്ന മാധ്യമപ്രവർത്തകനാണ് ആർ. രാജഗോപാൽ. 2016 മുതൽ 2023 വരെ ദി ടെലഗ്രാഫ് (The Telegraph) പത്രത്തിന്റെ എഡിറ്ററായി സേവനമനുഷ്ഠിച്ച അദ്ദേഹം, 2008 മുതൽ പത്രത്തിന്റെ വാർത്താവിഭാഗത്തിന്റെ ചുമതല വഹിച്ചിരുന്നു.
​സാമ്പത്തികശാസ്ത്രത്തിൽ ബിരുദധാരിയായ അദ്ദേഹം തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസത്തിൽ നിന്ന് ഗോൾഡ് മെഡലോടെയാണ് കോഴ്‌സ് പൂർത്തിയാക്കിയത്. തിരുവനന്തപുരത്തുനിന്ന് പ്രസിദ്ധീകരിച്ചിരുന്ന വേണാട് പത്രിക എന്ന സായാഹ്ന പത്രത്തിൽ റിപ്പോർട്ടറായാണ് അദ്ദേഹം മാധ്യമപ്രവർത്തനം ആരംഭിച്ചത്. കൊൽക്കത്ത, ഡൽഹി, മുംബൈ എന്നിവിടങ്ങളിലായി ദി ഇക്കണോമിക് ടൈംസ്, ബിസിനസ് സ്റ്റാൻഡേർഡ് എന്നീ പത്രങ്ങളിലും, ന്യൂഡൽഹിയിൽ ഇന്ത്യ ടുഡേ മാഗസിനിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
ഭാവനാപൂർണ്ണമായ തലക്കെട്ടുകളിലൂടെ ഫാസിസ്‌റ്റുകളുടെ നെറുകന്തലയിൽ അദ്ദേഹം നൽകിയ പ്രഹരങ്ങൾ ചരിത്രത്തിൻ്റെ ഭാഗമാണ് . പുതിയ പാർലമെൻറ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിൽ നടന്ന പൗരാണിക മതാചാരങ്ങളെ പരിഹസിച്ചുകൊണ്ട് The Coronation” (May 29, 2023), ബാബറി മസ്ജിദ് വിധിയെ വിമർശിച്ച് കൊണ്ട്
​”In God We Trust” (November 10, 2019),
“In-Justice” (കോടതിയിലെ നിയമന അഴിമതികളെ കുറിച്ച്) തുടങ്ങി മർമ്മഭേദികളായ അനേകം തലക്കെട്ടുകൾ രാജ്യം ആകമാനം ശ്രദ്ധിക്കപ്പെട്ടു , പകരമായി അദ്ദേഹത്തിന് ടെലിഗ്രാഫിലെ തൊഴിൽ തന്നെ നൽകേണ്ടി വന്നു എന്നതും ചരിത്രം.
Ck ചന്‌ദ്രപ്പൻ എന്നും പൊരുതിയ ഹൈന്ദവ ഫാസിസത്തിനെതിരെയുള്ള പോരാട്ടം അക്ഷരങ്ങളുടെ കരുത്തിൽ മുന്നോട്ട് കൊണ്ടുപോകുന്ന R Rajagopal ഈ അവാർഡിന് ജ്യൂറി ഏകകണ്ഠമായി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു എന്ന് ജ്യൂറി ചെയർമാൻ ബൈജു ചന്‌ദ്രൻ അഭിപ്രായപ്പെട്ടു.
സമീപകാലത്ത് നമ്മുടെ സമൂഹവും മാധ്യമ ലോകവും മറന്നുപോയ ഒരു ആശയമാണ് ധീരവും വസ്തുനിഷ്ഠവും സത്യസന്ധവുമായ മാധ്യമപ്രവർത്തനം. ജനാധിപത്യത്തിൻറെ മറ്റു മൂന്നു തൂണുകളും ദുർബലമാവുകയോ ദുർബലമാക്കപ്പെടുകയോ ചെയ്യുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്. ബിമൽ മിത്രയുടെ വിഖ്യാതമായ നോവലിന്റെ തലക്കെട്ട് പോലെ എന്തും “വിലയ്ക്ക് വാങ്ങാം ” എന്നൊരു സാഹചര്യം നമ്മുടെ രാജ്യത്ത് നിലവിലുണ്ട്. വില പണം ആകാം, ഭീഷണി ആകാം, ഔദ്യോഗിക സംവിധാനങ്ങളുടെയും അന്വേഷണ ഏജൻസികളുടെയും ദുരുപയോഗം ആകാം, എന്തിന് ഗോവിന്ദ് പൻസാരെയും ഗൗരി ലങ്കേഷിനെയും നിശബ്ദമാക്കിയത് പോലെ എന്നന്നേക്കും ഉള്ള ഒരു വായ് മൂടൽ ആവാം. ഇവയെ ഒന്നും ഭയപ്പെടാതെ , അടിപതറാതെ , തനിക്ക് സംഭവിച്ച എല്ലാ ജീവിത ക്ലേശങ്ങളെയും പുഞ്ചിരിയോടുകൂടി നേരിട്ടു കൊണ്ടാണ് ശ്രീ ആർ രാജഗോപാൽ നമ്മുടെ നാട്ടിലെ അധികാരശക്തികൾക്ക് നേരെ പൊരുതുന്ന ചുരുക്കം മനുഷ്യരുടെ മുൻനിര പ്രതിനിധി ആകുന്നത്. ഇന്ന് തലസ്ഥാനത്ത് ഉയരുന്ന കുട്ടികളുടെ പ്രതിഷേധത്തിൻറെ കൂടി പശ്ചാത്തലത്തിലാണ് ചന്ദ്രപ്പൻ അവാർഡ് പ്രഖ്യാപിക്കുന്നത് എന്നത് കാലത്തിൻറെ കാവ്യനീതി ആയിരിക്കാം.
ശ്രീ ആർ രാജഗോപാലിന് യുവകലാസാഹിതിയുടെ അഭിനന്ദനങ്ങളും അഭിവാദ്യങ്ങളും. കൂടുതൽ കരുത്തോടുകൂടി മുന്നോട്ടുപോകുവാൻ ഈ എളിയ പുരസ്കാരം അദ്ദേഹത്തിന് കരുത്തേകുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്.