കുട്ടനാടിന്റെ വരമ്പുകളിലൂടെയുള്ള നടത്തയ്ക്ക് ഒരു താളമുണ്ട്. ഞാറ്റു പാട്ടിനും കൊയ്ത്തുപാട്ടിനും തലയാട്ടുന്ന കതിർക്കുലകൾക്കും പോലും ഒരു താളമുണ്ട്. ഈ ജീവതാളം അവസാനം വരെ നടനത്തിലാവാഹിച്ച മഹാപ്രതിഭയായിരുന്നു നെടുമുടി വേണു .

 

എസ് ഡി കോളേജിന്റെ സൗഹൃദ സദസുകളിൽ നാമ്പിട്ട്

കാവാലം നാരായണപ്പണിക്കരുടെ കളരിയിൽ വിടർന്നു വികസിച്ച നെടുമുടിയുടെ കലാസപര്യ സിനിമയിലൂടെയാണ് ലോകമറിഞ്ഞത് . അരവിന്ദൻ, ഭരതൻ പത്മരാജൻ, മോഹൻ,

കെ ജി ജോർജ് തുടങ്ങി മലയാള സിനിമയുടെ ഭാവുകത്വം പൊളിച്ചു പണിത ഒരുപിടി സിനിമാപ്രവർത്തകരുടെ കൂടെ ചേർന്നപ്പോൾ അവിസ്മരണീയമായ അനുഭവമാണ് പ്രേക്ഷകർക്ക് ലഭിച്ചത്. തകരയിലെ ചെല്ലപ്പനാശാരി , യവനികയിലെ ബാലഗോപാൽ, വിടപറയും മുമ്പേയിലെ സേവ്യർ , ചാമരത്തിലെ ഫാദർ,

80 കളുടെ തുടക്കം മലയാള സിനിമയെ പൊളിച്ചെഴുതിയ നിരവധി അധികം കഥാപാത്രങ്ങൾ. ദേശീയ അവാർഡ് ഒന്നിലധികം തവണ ചുണ്ടിനും കപ്പിനും ഇടയിൽ വഴുതി മാറിയപ്പോഴും നിരവധിതവണ ഉജ്ജ്വല പ്രകടനങ്ങൾ കൊണ്ട് സംസ്ഥാന അവാർഡ് നേടിയെടുക്കുവാൻ അദ്ദേഹത്തിന് കഴിഞ്ഞു. പൂരം എന്ന ഒരു സിനിമയിലൂടെ സംവിധായക വേഷവും അദ്ദേഹം അണിഞ്ഞു. ഫാസിൽ, സത്യൻ അന്തിക്കാട് തുടങ്ങിയവരുടെ സിനിമകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു അദ്ദേഹം.

 

അദ്ദേഹത്തിൻറെ തന്നെ ഒരു സിനിമയിൽ പറയുന്നതുപോലെ ജീവതാളം കഴിഞ്ഞു ശവതാളം തുടങ്ങിയാലും അദ്ദേഹം ജീവൻ നൽകിയ കഥാപാത്രങ്ങളുടെ തുടിപ്പുകൾ ഇവിടെ അവശേഷിക്കും.

 

യുവകലാസാഹിതി യുഎഇയുടെ ആദരാഞ്ജലികൾ